Trending

നടൻ റോൺ ഇലി അന്തരിച്ചു



ഹോളിവുഡ് ചിത്രം 'ടാർസനി'ലെ വേഷത്തിലൂടെ ശ്രദ്ധേയനായ റോൺ ഇലി അന്തരിച്ചു. 84 വയസ്സായിരുന്നു. കാലിഫോർണിയയിലെ സാന്റാ ബാർബറയിലെ ലോസ് അലാമസിലെ വീട്ടിൽവെച്ച് സെപ്റ്റംബർ 29- നായിരുന്നു അന്ത്യമെന്ന് മകൾ കേർസ്റ്റൻ കസാലെ അറിയിച്ചു. പിതാവിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കേർസ്റ്റൻ സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഹൃദയഹാരിയായ ഒരു കുറിപ്പ് പങ്കുവെച്ചു. അതേസമയം മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അസുഖബാധിതനായിരുന്നുവെന്നാണ് റിപ്പോർട്ട്.

1960-കളിലെ എൻ.ബി.സി. സീരീസായ ടാർസനിലെ നായക കഥാപാത്രം അവതരിപ്പിച്ച റോൺ ഇലി, 2001-ൽ അഭിനയം നിർത്തി എഴുത്തുമേഖലയിലേക്ക് തിരിഞ്ഞു. രണ്ട് മിസ്റ്ററി നോവലുകൾ എഴുതിയിട്ടുണ്ട്. ടാർസനിലെ അദ്ദേഹത്തിന്റെറെ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നടനും എഴുത്തുകാരനുമായ അദ്ദേഹത്തിന് മെന്റർ എന്ന നിലയിലും നിരവധി ആരാധകരുണ്ട്.

'ലോകം കണ്ട ഏറ്റവും മഹാന്മാരിൽ ഒരാളെ, എന്റെ പിതാവിനെ നഷ്ട‌പ്പെട്ടു. ഒരു നടനും എഴുത്തുകാരനും പരിശീലകനും കുടുംബനാഥനും മികച്ച ഒരു ലീഡറുമായിരുന്നു അദ്ദേഹം. മറ്റുള്ളവരിൽ ഇത്രമേൽ സ്വാധീനം ചെലുത്തിയ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൽ മാന്ത്രികമായ എന്തോ ഒന്ന് ഉണ്ടായിരുന്നു' -കേർസ്റ്റൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സംഭവബഹുലമായ ജീവിതത്തിനിടെ ഒരിക്കലും ഓർക്കാനാവാത്ത ദുരന്തവും റോൺ ഇലിയുടെ കുടുംബജീവിതത്തിൽ ഉണ്ടായി. തന്റെ ഭാര്യ വലേരി ലുൻഡീൻ ഇലിയെ സ്വന്തം മകൻ കാമറോൺ ഇലി കുത്തിക്കൊലപ്പെടുത്തുന്ന ദാരുണകാഴ്ചക്കും അദ്ദേഹം സാക്ഷിയായി. മുപ്പതുകാരനായ മകനെ പിന്നീട് പോലീസ് വെടിവെച്ച് കൊന്നു. 2019-ലായിരുന്നു സംഭവം. അതിനു പിന്നാലെ റോൺ അസുഖബാധിതനാവുകയായിരുന്നു.

മകനെ വെടിവെച്ചുകൊന്നതിനെ ന്യായീകരിച്ചുകൊണ്ടുള്ള പ്രോസിക്യൂഷൻ റിപ്പോർട്ടിനെതിരേ അദ്ദേഹം രംഗത്തെത്തിയിരുന്നു. മകന്റെ കൈയിൽ തോക്കോ മറ്റെന്തെങ്കിലും ആയുധമോ ഇല്ലെന്നിരിക്കേ, അവനെ വെടിവെച്ചു കൊന്നതിന്റെ അടിസ്ഥാനമെന്തായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. അമ്മയെ കൊന്നു എന്നതുകൊണ്ട് അവനെ വെടിവെച്ചുകൊല്ലാനാവില്ല. അത് ചെയ്യാൻ നിയമപരമായ
അടിസ്ഥാനമുണ്ടായിരിക്കണമെന്നായിരുന്നു
റോണിന്റെ വാദം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ