Trending

പാലക്കാട്ട്: ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു .



കല്ലടിക്കോട് (പാലക്കാട്): പാലക്കാട്   കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. 

ഇന്നലെ ചൊവ്വാഴ്ച രാത്രി 11:00- മണിക്കായിരുന്നു അപകടം. 

പാലക്കാടു ഭാഗത്തു നിന്നെത്തിയ കാറും എതിരെ വന്ന ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.

മരിച്ചവരിൽ കോങ്ങാട് മണ്ണാന്തറ സ്വദേശി കൃഷ്ണന്റെയും ഓമനയുടെയും മകൻ കെ.കെ.വിജേഷ് (35), വീണ്ടപ്പാറ സ്വദേശി ചിദംബരന്റെ മകൻ രമേശ് (31), വെള്ളയന്തോട് വിജയകുമാറിന്റെയും ജാനകിയുടെയും മകൻ വിഷ്ണു (30), കോങ്ങാട് മണിക്കശേരി എസ്റ്റേറ്റ് മെഹമൂദിന്റെ മകൻ മുഹമ്മദ് അഫ്സൽ (17) എന്നിവരുണ്ടെന്നാണു പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഒരാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

ഓട്ടോ ഡ്രൈവറാണ് വിജേഷ്.





അഞ്ചു പേരാണു കാറിലുണ്ടായിരുന്നത്. ഇവരിൽ 3 പേർ തൽക്ഷണം മരിച്ചു. രണ്ടു പേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. 

മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. 

കല്ലടിക്കോട് അപകടം: മരിച്ചവരിൽ 3 പേർ ഉറ്റസുഹൃത്തുക്കൾ; രാത്രി പത്തുവരെ കോങ്ങാട് ടൗണിൽ ഒരുമിച്ച് കണ്ടിരുന്നെന്ന് നാട്ടുകാർ

കനത്ത മഴയിൽ കാർ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചുകയറിയെന്നാണ് പൊലീസ് പറയുന്നത്. ചരക്കു ലോറി കോയമ്പത്തൂർ ഭാഗത്തേക്കു പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് പൊലീസും അഗ്നിരക്ഷാ സേനയും ഹൈവേ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനെത്തിച്ച് വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ