Trending

മസ്തിഷിക മരണം സംഭവിച്ച യുവാവ് തന്റെ അവയവം എടുത്തുമാറ്റുന്നതിനിടെ ചാടിയെണീറ്റു; പിന്നെ ജീവിതത്തിലേക്ക്



ഹൃദയം നീക്കം ചെയ്യാനൊരുങ്ങവേ ഓപ്പറേഷൻ ടേബിളിൽ നിന്ന് ചാടിയെണീറ്റ് അവയവ ദാതാവ്. മസ്‌തിഷിക മരണം സംഭവിച്ച യുവാവാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. യുഎസിലെ ഒരു ആശുപത്രിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. 2021 ഒക്ടോബറിലാണ് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടായ തോമസ് ഹൂവർ എന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഇയാൾക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

ഇയാളുടെ അവയവങ്ങൾ മറ്റുള്ളവർക്കായി മാറ്റിവയ്ക്കാൻ കഴിയുന്നവയാണോ എന്ന് ഡോക്ടർമാർ പരിശോധനകൾ നടത്തിയിരുന്നു. ഹൃദയം മാറ്റിവയ്ക്കാനായി തോമസിനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റി. എന്നാൽ പരിശോധനയ്ക്കിടയിൽ ഇയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നത് കണ്ട അവർ ഞെട്ടിപ്പോയി. പരിഭ്രാന്തരായ ഡോക്ടർമാർ ശസ്ത്രക്രിയയിൽ നിന്നും പിന്മാറി. എന്നാൽ ശാസ്ത്രക്രിയയുമായി മുന്നോട്ട് പോകാനായിരുന്നു ആശുപത്രി അധികൃതരുടെ നിർദേശം. തുടർന്ന് മറ്റ് രണ്ട് ഡോക്ടർമാർ കൂടെയെത്തി ശസ്ത്രക്രിയ ആരംഭിച്ചു.

മസ്തിഷ്ക മരണം സംഭവിച്ചതിനാൽ തോമസിന് ചെറിയ അളവിൽ മാത്രമേ അനസ്തേഷ്യ നല്കിയിരുന്നുള്ളു. ശസ്ത്രക്രിയ ആരംഭിക്കുന്നതിനിടെ രോഗി വീണ്ടും കണ്ണ് തുറന്നു. ടേബിളിൽ കിടന്ന തോമസ് വേദനകൊണ്ട് ഞെരിയുകയും പുളയുകയും ചെയ്തു. ഇത്തവണ ഡോക്ടർമാർ ശരിക്കും ഞെട്ടി. ഒട്ടും വൈകാതെ അവർ ശസ്ത്രക്രിയ അവസാനിപ്പിച്ച് രോഗിക്ക് വേണ്ട പരിചരണം നൽകി. ദിവസങ്ങൾക്കുള്ളിൽ തോമസ് ജീവിതത്തിലേക്ക് തിരികെ വന്നു. ഇപ്പോൾ സഹോദരിക്കൊപ്പമാണ് യുവാവ് താമസിക്കുന്നത്. ഓർമ്മ, നടത്തം, സംസാരം എന്നിവയിലെ ചില പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ തോമസ് പൂർണമായും സുഖം പ്രാപിച്ചുവെന്ന് സഹോദരി പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ