മൊറാഴ (കണ്ണൂർ): ആന്തൂർ നഗരസഭയിലെ മൊറാഴ കൂളിച്ചാലിൽ ബംഗാൾ സ്വദേശി ദലിംഖാൻ എന്ന ഇസ്മയിൽ (36) വെട്ടേറ്റ് മരിച്ചു. ഒപ്പം താമസിക്കുന്ന ബംഗാൾ സ്വദേശിയായ സുജോയ് കുമാർ എന്ന ഗുഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിൽ കൊണ്ടുപോയി വെട്ടുകത്തി ഉപയോഗിച്ച് നിരവധിതവണ വെട്ടിയാണ് കൊലചെയ്തത്. ഇസ്മയിലിന്റെ കൂടെ സഹോദരനും താമസിക്കുന്നുണ്ട്. ഇസ്‌മയിലിനെ കാണാതായതോടെ സഹോദരൻ അന്വേഷിച്ചപ്പോഴാണ് ടെറസിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. സുജയ്‌കുമാർ ഓട്ടോറിക്ഷയിൽ നാട് വിടാൻ ശ്രമിച്ചപ്പോൾ ഓട്ടോ ഡ്രൈവർ കെ.വി.മനോജ് തന്ത്രപൂർവം ഇയാളെ വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
മൊറാഴയിലെ കെട്ടിടനിർമാണ കരാറുകാരനായ കാട്ടാമ്പള്ളി രാമചന്ദ്രന്റെ കീഴിൽ കൂളിച്ചാലിൽ പത്തോളം മറുനാടൻ തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇസ്മയിൽ കഴിഞ്ഞ 15 വർഷത്തിലധികമായി കരാറുകാരന്റെ കീഴിൽ കോൺക്രീറ്റ് മേസ്തിരിയാണ്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്ആശുപത്രിയിലേക്ക് മാറ്റി. സുജയ് കുമാറിനെ വളപട്ടണം പോലീസ് തളിപ്പറമ്പ് പോലീസിന് കൈമാറി.
കൊലയിലേക്ക് നയിച്ചത് ചെറിയൊരു വഴക്ക്
ഇസ്മയിൽ കൊല്ലപ്പെടാനിടയാക്കിയത് ചെറിയൊരു വഴക്കെന്ന് സംശയം. സുജോയ് കുമാറും ഇസ്‌മയിലും ഒരുമിച്ച് ജോലിചെയ്യുന്നവരാണ്. രണ്ടുദിവസം മുൻപ് ഇരുവരും തമ്മിൽ തൊഴിൽ സംബന്ധമായി തർക്കമുണ്ടായി. രണ്ടുദിവസമായി സുജോയ് കുമാർ ജോലിക്കെത്തിയിരുന്നില്ല. ഞായറാഴ്ച സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപുവരെ ഇസ്മയിലിനെ കണ്ടവരുണ്ട്.
പിന്നീടാണ് കെട്ടിടത്തിൻ്റെ മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
Tags:
വേർപാട്