ചിറ്റിലഞ്ചേരി (പാലക്കാട്): നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച കാർ കൽവർട്ടിലേക്ക് പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. മേലാർകോട് ആണ്ടിത്തറ ബാലസുബ്രഹ്മണ്യൻ (39) ആണ് മരിച്ചവരിൽ ഒരാൾ. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. കോട്ടേക്കുളം നെന്മാറ ഫോറസ്റ്റ് ഓഫീസ് റോഡിൽ പുളിഞ്ചുവട്ടിന് സമീപം വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു അപകടം.
ആലത്തൂരിൽ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് എതിരെ വന്ന ബൈക്കിടിച്ച് തെറിപ്പിച്ചു. കർണ്ണാടക രജിസ്ട്രേഷനിലുള്ള ബൈക്കിലെ യാത്രക്കാരന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ നെന്മാറ സ്വകാര്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ബൈക്കിൽ ഇടിച്ചതിന് പിന്നാലെയാണ് പാതയോരത്തെ കൽവർട്ടിൽ ഇരിക്കുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലുസബ്രഹ്മണ്യൻ തൽക്ഷണം മരിച്ചു. കൽവർട്ടിൽ ഇരിക്കുകയായിരുന്ന ചേരാമംഗലം പഴയാണ്ടിത്തറ സന്തോഷ് (36), മേലാർകോട് ഇരട്ടക്കുളം ജയകൃഷ്ണൻ (54) എന്നിവർക്കും പരിക്കേറ്റു.
അപകടത്തിൽപെട്ട കാറിൽ ഉണ്ടായിരുന്ന നെന്മാറ ബസ്റ്റാന്റിനുസമീപം ശ്രീകൃഷ്‌ണയിൽ പ്രതാപൻ (46), വത്സല (52), ഗായത്രി (ഒൻപത്) എന്നിവർക്കും സാരമായ പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം നെന്മാറ സ്വകാര്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Tags:
വേർപാട്