കോട്ടയം: ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വ്യവസായിയും തിരുവാതുക്കൽ സ്വദേശിയുമായ വിജയകുമാർ, ഭാര്യ മീര എന്നിവരാണ് കൊല്ലപ്പെട്ടത്. രക്തം വാർന്നനിലയിലായിരുന്നു മൃതദേഹങ്ങൾ. ഇരുവരുടെയും മുഖത്ത് ആയുധമുപയോഗിച്ചുള്ല മുറിവുകളുണ്ട്.
രാവിലെ വീട്ടുജോലിക്കാരിയെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങൾ. വസ്ത്രങ്ങൾ കീറിയ നിലയിലാണെന്നാണ് വിവരം. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊലപാതകങ്ങൾ എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ല.
വീട്ടിൽ സെക്യൂരിറ്റി ഉണ്ടായിരുന്നു. ഇയാൾ മലയാളിയല്ല. വർഷങ്ങളായി ദമ്പതികളുടെ കൂടെയുണ്ടായിരുന്നയാളാണ്. പ്രായാധിക്യമുണ്ടായിരുന്നു. കൂടാതെ കേൾവി പ്രശ്നവും സെക്യൂരിറ്റിക്ക് ഉണ്ടായിരുന്നു. ജോലിക്കാരി പറഞ്ഞപ്പോൾ മാത്രമാണ് സെക്യൂരിറ്റി കൊലപാതക വിവരമറിഞ്ഞത്.
വിജയകുമാറിൻ്റെ വീട്ടിൽ മുമ്പ് ഒരു ബംഗാളി ജോലി ചെയ്തിരുന്നു. ഇവിടെ നിന്ന് മോഷണം നടത്തിയതിന് ഇയാൾക്കെതിരെ കേസ് കൊടുത്തിരുന്നു. ഇതിൻ്റെ പേരിൽ ജയിലിലും കിടന്നിരുന്നു. അയാൾ പ്രതികാരം തീർത്തതാണോയെന്ന സംശയം നാട്ടുകാരിൽ ചിലർ ഉന്നയിക്കുന്നുണ്ട്.
പ്രതിയെ കുറിച്ച് ചെറിയൊരു സൂചന ലഭിച്ചിട്ടുണ്ടെന്ന് കോട്ടയം എസ് പി ഷാഹുൽ ഹമീദ് പ്രതികരിച്ചു. വ്യക്തി വൈരാഗ്യമാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് കരുതുന്നതെന്നും മോഷണം നടന്നതായി സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയത്തെ പ്രമുഖ വ്യവസായി കൂടിയാണ് വിജയകുമാർ. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയാണ്. ദമ്പതികൾക്ക് രണ്ട് മക്കളാണ്. വർഷങ്ങൾക്ക് മുമ്പ് മകൻ മരിച്ചു. റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. മകൾ വിദേശത്താണ്.
Tags:
വേർപാട്