വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ അന്തരിച്ചു. 88 വയസായിരുന്നു. വത്തിക്കാനിലെ വസതിയിലായിരുന്നു അന്ത്യം.
ശ്വാസകോശ അണുബാധയുൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സയിലായിരുന്ന മാർപ്പാപ്പ ഏതാനും ദിവസങ്ങൾ മുമ്പാണ് വത്തിക്കാനിലെ വീട്ടിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് വിശ്രമത്തിലായിരുന്നു.
ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്‌തതിനെ തുടർന്ന് 2013 മാർച്ച് 13നാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് അധ്യക്ഷനായി സ്ഥാനമേറ്റത്. കർദിനാൾ ബെർഗോളിയോ എന്നതാണ് യഥാർഥ പേര്.
വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.
1936 ഡിസംബർ 17ന് അർജൻ്റീനയിലാണ് ജനനം. 1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ സെമിനാരിയിൽ ചേർന്നു. 1969 ഡിസംബർ 13ന് വൈദിക പട്ടം നേടി. 1992 ജൂൺ 27ന് മെത്രാൻ പദവിയിലെത്തി. അതേവർഷം ബ്യൂണസ് അയേഴ്സിന്റെ സഹായമെത്രാനായി. 2001 ഫെബ്രുവരി 21ന് കർദിനാൾ പദവിയിലെത്തിയ അദ്ദേഹം 2013 മാർച്ച് 13ന് മാർപാപ്പയായി.
യുദ്ധങ്ങൾക്കെതിരെ കർശനമായ നിലപാട് സ്വീകരിച്ച പാപ്പ, ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കണമെന്ന സന്ദേശം നൽകിയാണ് വിടവാങ്ങുന്നത്.
Tags:
വേർപാട്